Psalms 106

1യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവൻ നല്ലവനല്ലയോ;
അവന്റെ ദയ എന്നേക്കും ഉള്ളത്.
2യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വർണ്ണിക്കും?
അവന്റെ സ്തുതിയെപ്പറ്റി എല്ലാം ആര് വിവരിക്കും?

3ന്യായം പ്രമാണിക്കുന്നവരും

എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും
നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും
നിന്റെ അവകാശത്തോടുകൂടി പുകഴേണ്ടതിനും
5നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്,
നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ.

6ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു;

ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
7ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റിൽവച്ച് നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും
നിന്റെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു.

8എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്

തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
9അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി;
അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.

10പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവൻ അവരെ രക്ഷിച്ചു;

ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;
അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12അപ്പോൾ അവർ അവന്റെ വചനങ്ങൾ വിശ്വസിച്ചു;
അവന് സ്തുതിപാടുകയും ചെയ്തു.

13എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു;

അവന്റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു;
നിർജ്ജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15അവർ അപേക്ഷിച്ചത് അവൻ അവർക്ക് കൊടുത്തു;
എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.

16പാളയത്തിൽവച്ച് അവർ മോശെയോടും

യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18അവരുടെ കൂട്ടത്തിൽ തീ കത്തി;
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

19അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;

വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ
പുല്ലു തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി .
21ഈജിപ്റ്റിൽ വലിയ കാര്യങ്ങളും
ഹാമിന്റെ ദേശത്ത് അത്ഭുതപ്രവൃത്തികളും

22ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ

അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു.
23ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു;
അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ
അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ
അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.

24അവർ മനോഹരദേശത്തെ നിരസിച്ചു;

അവന്റെ വചനം വിശ്വസിച്ചതുമില്ല.
25അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു;
യഹോവയുടെ വചനം കേൾക്കാതെയിരുന്നു.

26അതുകൊണ്ട് അവൻ, മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും

അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും
അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.

28അനന്തരം അവർ പെയോരിലെ ബാലിനോട് ചേർന്നു;

മരിച്ചവർക്കുള്ള ബലികൾ തിന്നു.
29ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു;
പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി.

30അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി;

ബാധ നിന്നുപോകുകയും ചെയ്തു.
31അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായിഎണ്ണിയിരിക്കുന്നു.

32മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു;

അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33അവർ അവനെ കോപിപ്പിച്ചതുകൊണ്ട്
അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34യഹോവ അവരോടു കല്പിച്ചതുപോലെ
അവർ ജനതകളെ നശിപ്പിച്ചില്ല.
35അവർ ജനതകളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു.
36അവരുടെ വിഗ്രഹങ്ങളെ സേവിച്ചു;
അവ അവർക്കൊരു കെണിയായിത്തീർന്നു.

37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും

അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു.
38അവർ കുറ്റമില്ലാത്ത രക്തം,
പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു;
അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു,
ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
39ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു,
അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.

40അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു;

അവൻ തന്റെ അവകാശത്തെ വെറുത്തു.
41അവൻ അവരെ ജനതകളുടെ കൈയിൽ ഏല്പിച്ചു;
അവരെ വെറുത്തവർ അവരെ ഭരിച്ചു.

42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;

അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു.
43പലപ്പോഴും അവൻ അവരെ വിടുവിച്ചു;
എങ്കിലും അവർ അവരുടെ ആലോചനയാൽ അവനെ പ്രകോപിപ്പിച്ചു;
അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു.

44എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ

അവൻ അവരുടെ കഷ്ടത കടാക്ഷിച്ചു.
45അവൻ അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു;
തന്റെ മഹാദയയാൽ മനസ്സുമാറ്റി.
46അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം
അവരോട് കനിവു തോന്നുമാറാക്കി.

47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ;

നിന്റെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും നിന്റെ സ്തുതിയിൽ പ്രശംസിക്കുവാനും
ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കണമേ.
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ജനമെല്ലാം ആമേൻ എന്നു പറയട്ടെ.
യഹോവയെ സ്തുതിക്കുവിൻ.
48

Copyright information for MalULB